Thursday 19 April 2012

മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...




മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...


ദിവ്യ ദിവാകരന്‍ 


പാശ്ചാത്യസംസ്‌ക്കാരത്തിന്റെ സ്വാധീനം നമ്മുടെ തനതായ സംസ്‌ക്കാരത്തെ നശിപ്പിക്കുന്നുവെന്നും സമീപകാലത്തായി സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളെ അതുമായി കൂട്ടിച്ചേര്‍ത്തു വായിക്കുകയും ചെയ്യേണ്ടതുമുണ്ടെന്നുമുള്ള ചില അഭിപ്രായങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിത്തുടങ്ങിയിട്ട് നാളുകളായി. എന്റെ മനസ്സില്‍ ഒരു സംശയം, സ്ത്രീ പുരുഷബന്ധങ്ങളില്‍ എന്താണു സമൂഹം ആഗ്രഹിയ്ക്കുന്നത് ? സ്ത്രീ-പുരുഷ ഇടപെടലുകളില്‍ സമൂഹം എങ്ങനെയെല്ലാമാണു സന്തോഷം കണ്ടെത്തുന്നത്. അല്ലെങ്കില്‍ അതു എങ്ങനെയൊക്കെയായിരിക്കണം എന്ന കാഴ്ച്ചപ്പാടാണ് സമൂഹത്തിലെ പൊതുബോധം മുന്നോട്ടുവെയ്ക്കുന്നത്.

സമൂഹത്തിന്റെ ഒരു ഭാഗമായ കുടുംബത്തില്‍ നിന്നാണ് ആണ്‍- പെണ്‍ ബന്ധങ്ങളും തുടങ്ങുന്നത്. വിവാഹം, ദത്തെടുക്കല്‍, ജന്‍മം കൊണ്ട് (by birth) എന്നീ കാരണങ്ങള്‍ കൊണ്ടാണ് പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ തന്നെ അംഗങ്ങള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ന്യൂക്ലിയര്‍ ഫാമിലി എന്ന കണ്‍സപ്പ്റ്റിലേക്കു നാം നീങ്ങിയപ്പോഴും പഴയ കുടുംബ വ്യവസ്ഥിതിയുമായി താരതമ്യപ്പെടുത്തി, നാം ന്യൂക്ലിയര്‍ ഫാമിലിയുടെ ന്യൂനതകള്‍ കണ്ടെത്തുകയുണ്ടായി. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന ആഴം നഷ്ടപ്പെട്ടുവെന്നും ചില മൂല്യച്യുതികള്‍ക്കു കാരണമായി എന്നുമൊക്കെ പലതരത്തില്‍ വിവക്ഷിക്കുകയുണ്ടായി. കാര്യം എന്തുതന്നെയുമായിക്കൊള്ളട്ടെ, ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ച, സാമ്പത്തികരംഗത്തുണ്ടായ പരിഷ്‌ക്കരണങ്ങള്‍, പുതിയ സാമ്പത്തികനയങ്ങള്‍ (NEP), വിദ്യാഭ്യാസ രംഗത്തുണ്ടായ നൂതനമായ മാറ്റങ്ങള്‍ എന്നിവയെല്ലാം ഒരു പുതിയ ലോകക്രമത്തിനുതന്നെ വഴിതെളിച്ചിട്ടുണ്ടെന്നതു യാഥാര്‍ത്ഥ്യമാണല്ലോ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായി മാറിക്കൊണ്ടിരിക്കുന്ന ഒരു പുരോഗമനപരമായ (Progressive)ഘട്ടത്തിലാണു നാമിന്ന് . അടുക്കളയില്‍ നിന്നും അരങ്ങിലേയും അതിനുമപ്പുറത്ത്, പുരുഷനോളം എല്ലാ തൊഴിലിലും ഇടപെടുന്ന സ്ത്രീ, ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ ശക്തരാണ്. സ്വന്തം ജീവിതം നിര്‍ണയിക്കുന്നതില്‍ ധീരയാണ്! കുടുംബമെന്ന മതില്‍ കെട്ടില്‍ നിന്നും പുറത്തുചാടുകയും കുടുംബത്തിലെ സ്ത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന എത്രയോ സ്ത്രീകള്‍, അറിഞ്ഞും അറിയപ്പെടാതെയും നമുക്കിടയിലുണ്ട്.

ഞാന്‍ അടുത്തിടെ പരിചയപ്പെട്ട ഒരു കവിയുടെ അഭിപ്രായത്തില്‍ അയാളുടെ കവിതകള്‍ 'വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയെപോലെയാണ്' എന്നുപറയുകയുണ്ടായി. എന്താണന്നു ചോദിച്ചപ്പോള്‍ വിശദീകരിച്ചു തന്നു. അതായത്, വിവാഹം കഴിഞ്ഞശേഷം വീട്ടുകാര്‍ക്ക് പെണ്ണിലുള്ള അവകാശം നഷ്ടപ്പെടുമല്ലോ. പിന്നെയല്ലാം ഭര്‍ത്താവല്ലേ. കവിതയും അതുപോലെ എഴുതിക്കഴിഞ്ഞാല്‍ അയാളുടേതല്ല വായനക്കാരുടേതാണ് എന്ന് ഇതാണ് ഒരു സാധാരണക്കാരന്റെ ബോധം ! ഭൂരിഭാഗത്തിന്റെയും .... ഈ ബോധത്തിനെന്താണു കുഴപ്പം എന്ന് പലരും ചോദിക്കും. അപ്പോള്‍ പെണ്ണിനുമേല്‍ അവള്‍ക്കല്ലതെ മറ്റുള്ളവര്‍ക്ക് അവകാശം വരുന്നത് സാമാന്യബോധം ആയി അംഗീകരിക്കപ്പെടുന്നു. ഈ ബോധത്തിനെതിരായാണ് സ്ത്രീയ്ക്ക് എന്നും പോരാടാനുണ്ടായിരുന്നത്. കാരണം ഈ പൊതുബോധമാണ് സ്ത്രീയെ അടിച്ചമര്‍ത്തുന്നതിനുള്ള ആശയപരമായ മൂലധനം.

ഒരു കുടുംബത്തില്‍ നിന്നും മറ്റൊരു കുടുംബത്തിലേക്ക് സ്ത്രീകള്‍ ഒതുക്കപ്പെടുന്നതിനും കാരണം ഈ ബോധമല്ലേ? ഏതു കുടുംബമാണിന്ന് സ്ത്രീയുടെ അഭിപ്രായം മാനിക്കുന്നത്? അദ്ധ്വാനശേഷിയുള്ള, ഊര്‍ജ്ജസ്വലരായ എത്രയോ പെണ്‍കുട്ടികളാണ് വിവാഹാനന്തരം ഇങ്ങനെ വീടുകളില്‍ ഒതുക്കപ്പെടുന്നത്.. പ്രസവിക്കുന്നതിനും വീട്ടുകാര്യങ്ങള്‍ നോക്കുന്നതിലും മാത്രമായി അവര്‍ ചുരുക്കപ്പെടുന്നത്!!

 
ഭരണഘടനാപരമായി നമുക്ക് പല സ്വാതന്ത്ര്യങ്ങളുണ്ട്, അവയെല്ലാം മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന സാമാന്യതത്വത്തിലധിഷ്ഠിതമാണ്. എന്നാല്‍ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ , സ്ത്രീ സ്വാതന്ത്ര്യം പുരുഷ സ്വാതന്ത്ര്യത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

തനിക്കിഷ്ടപ്പെട്ട ഒരാളുമായി സംസാരിക്കുന്നതിനും സഞ്ചരിക്കുന്നതിനും സമൂഹത്തിന്റെ സമ്മതം അവള്‍ക്കാവശ്യമാണ്. അതേസമയം ഈ വിഷയത്തില്‍ ഇപ്പോള്‍ പുരുഷനും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നുചേര്‍ന്നിരിക്കുന്നതായി സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പക്ഷെ അതുപോലും സ്ത്രീയുമായി ബന്ധപ്പെട്ട് ഇന്നോളം നിലനിന്നിരുന്ന സദാചാരബോധത്തിന്റെ ഏറ്റവും പുതിയരൂപമാണ് എന്നതാണ് വാസ്തവം.


ഇനി കാര്യത്തിലേയ്ക്ക് വരാം. ആണിനും പെണ്ണിനും തമ്മിലുള്ള ഇടപെടലിനും ബന്ധം ഉണ്ടാക്കുന്നതിനും വിവാഹം നിര്‍ബന്ധം എന്ന പൊതു ബോധത്തില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രചിന്തയുടെ ഭാഗമായി വ്യക്തി എന്ന നിലയില്‍ ആണിനും പെണ്ണിനും തീരുമാനമെടുക്കാന്‍ കഴിയുമ്പോഴാണ് അവര്‍, സാമൂഹിക മൂല്യങ്ങളെ ധിക്കരിക്കുകയും പരസ്പരസമ്മതം മാത്രം കണക്കിലെടുത്ത് യാതൊരു ഉപാധികളുമില്ലാതെ ജീവിക്കുന്നതും ഇതു നമ്മുടെ സദാചാരസമൂഹത്തിനു നേരെ വെല്ലുവിളി ഉയരുന്നതും.


വിവാഹം എന്ന 'established institution'-നു വെല്ലുവിളിയാകുന്ന ഇത്തരം ബന്ധങ്ങളെ 'live in relationship' എന്നോ 'Cohabitation' എന്നോ വിളിയ്ക്കുന്നു. വിവാഹിതരാവാതെ ജീവിക്കുന്ന ഒരു രീതിയാണിത്. സാമൂഹികമായ എതിര്‍പ്പുകള്‍ക്കിടയിലും വിവാഹതുല്യമായ ഈ ജീവിതത്തെ നീതിപീഠവും അംഗീകരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സദാചാരപ്രശ്‌നമായി ഈ വിഷയത്തെ അവതരിപ്പിക്കുകയും നോക്കിക്കാണുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. വര്‍ദ്ധിച്ചുവരുന്ന വിവാഹാതീതമായ ആണ്‍-പെണ്‍ ജീവിതത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമായി കാണാന്‍ ഭൂരിഭാഗത്തിനും കഴിയാത്തത്, ഇന്ന് സമൂഹത്തില്‍ അടിയുറച്ചു നില്‍ക്കുന്ന മതബോധത്തിന്റേയും കപട സദാചാരത്തിന്റേയും വക്താക്കളായി കഴിയാനാണ് ജനങ്ങള്‍ക്കു കൂടുതല്‍ താല്‍പര്യം എന്നതുകൊണ്ട് തന്നെയാണ്.


മറ്റൊരുകാര്യം വിവാഹമെന്നത് സ്ത്രീയ്ക്ക് നിയമപരമായി സുരക്ഷനല്‍കുന്നുവെന്നും അതിലൂടെ സന്താനങ്ങള്‍ക്ക് പിതൃത്വം ലഭിക്കുന്നുവെന്നും സമൂഹത്തില്‍ മറ്റെല്ലാ നിയമപരമായ അവകാശങ്ങളും നേട്ടങ്ങളും നേടിയെടുക്കാനാവുമെന്നും അതിനു നിയമപരമായി വിവാഹം അത്യാവശ്യമാണെന്നതാണ് നിലവിലെ പൊതുധാരണ. എന്നാല്‍ എന്തിനാണ് സ്വയം പര്യാപ്തമാകേണ്ട ഒരു സ്ത്രീ ( പുരുഷനേപോലെ) അവന്‍ ഉപേക്ഷിച്ചാല്‍ ജീവനാംശം തേടേണ്ടത് ? സ്വന്തമായി നിലനില്‍ക്കാന്‍ കഴിവുള്ള സ്ത്രീയ്ക്ക് നിയമവും ജീവനാംശപരിരക്ഷ നല്‍കുന്നില്ല, അവള്‍ക്കു അതിനു കഴിവില്ലെങ്കില്‍ മാത്രമേ Section 125 CrPC ഉപയോഗിക്കാനാവൂ എന്നതു നിയമം.


വിവാഹപൂര്‍വ്വ ലൈംഗികതയെകുറിച്ച് തമിഴ് നടി ഖുശ്ബുവിന്റെ വിവാദമായ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ കോടതി ഇടപെടലുകളില്‍ അന്നത്തെ വിധികര്‍ത്താക്കളായ ജസ്റ്റിസ്. കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ്മ, ജസ്റ്റിസ് ബി.എസ് ചൗഹാന്‍ എന്നിവരുടെ നിരീക്ഷണത്തില്‍ ഉയര്‍ന്ന ചോദ്യം ഇങ്ങനെയായിരുന്നു. 'രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ എന്താണതിലുള്ള കുറ്റം?' വിവാഹപൂര്‍വ്വ ലൈംഗികതയേയോ വിവാഹം കഴിക്കാതെയുള്ള ഭാര്യാഭര്‍തൃബന്ധത്തെയോ ഒരു നിയമവും എതിര്‍ക്കുന്നില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതിനെ ആരും തന്നെ തടസ്സപ്പെടുത്തിയാലും അതു അയാളുടെ/അവളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായിരിക്കുമെന്നു നമുക്ക് മനസ്സിലാക്കാം. കാരണം live- in- together എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ (ജീവിക്കാനുള്ള അവകാശം) ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് പരമോന്നത നീതി പീഠവും പ്രസ്താവിച്ചത്. ( S. Khusboo v. Kanniammal & Anr. 2010 (4) SCALE 462).

പലരാജ്യങ്ങളിലും വിവാഹമെന്ന സ്ഥാപനമില്ലാതെ തന്നെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു താമസിക്കുന്നുണ്ട്. സ്‌കോട്ട്‌ലന്റിനെ സംബന്ധിച്ചിടത്തോളം ഫാമിലി ലോ (സ്‌കോട്ട്‌ലാന്റ്) ആക്റ്റ്, 2006 നിയമപരമാക്കിയിട്ടുള്ളതാണ് കൊഹാബിറ്റേഷന്‍ എന്ന ആശയത്തെ. കരാറിന്‍മേല്‍ രണ്ടുപേര്‍ ദാമ്പത്യജീവിതം സ്ഥായിയായും തുടര്‍ച്ചയായും മുന്നോട്ട് കൊണ്ടുപോവുന്നുവെങ്കില്‍ അത്തരം ബന്ധം ലിവ്-ഇന്‍-റിലേഷന്‍ഷിപ്പ് ആയി കരുതാമെന്ന് ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ അസംബ്ലി 1999-ല്‍ പാസാക്കിയ Civil Solidarity Pact or PaCS അനുശാസിക്കുന്നു. ബ്രിട്ടണില്‍ Civil Partnership Act, 2004-ന്റെ പരിധിയിലാണു വിവാഹാതീത ദാമ്പത്യത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിന്‍പ്രകാരം ദമ്പതികള്‍ക്ക് പരസ്പരം സ്വത്തിന്‍മേല്‍ യാതൊരു അവകാശവും ഉന്നയിക്കാനാവില്ല. മാത്രമല്ല നികുതി സംബന്ധമായ വിഷയങ്ങളില്‍ ഓരോരോ വ്യക്തികളായി ആണ് കണക്കാക്കുന്നതുപോലും. ഇങ്ങനെയുള്ള ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തില്‍ സ്വാഭാവികമായും യാതൊരവകാശവും സ്വതസിദ്ധമായി മറ്റേയാള്‍ക്കു ലഭിക്കാനുള്ള വ്യവസ്ഥയില്ല. ഇതൊക്കെയും ബ്രിട്ടണില്‍ 2011-ല്‍ ആഭ്യന്തരവകുപ്പു തയ്യാറാക്കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിവക്ഷിക്കാവുന്നതാണ്. കാനഡയിലും നിയമപരിരക്ഷയുണ്ട് എന്നത് വളരെ പുരോഗമനപരമായി കാണാവുന്നതാണ്. രേഖകളുടെയൊന്നും അടിസ്ഥാനമില്ലെങ്കില്‍ പോലും ഒന്നിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കു മറ്റുള്ളവരെ പോലെ തന്നെ എല്ലാ അവകാശങ്ങളും അനുഭവിക്കാവുന്നതാണ്. അയര്‍ലണ്ടിലാണെങ്കില്‍ വിവാഹിതരല്ലാതെ 3 വര്‍ഷത്തോളം തുടര്‍ച്ചയായി ഒരുമിച്ചു ജീവിക്കുന്നതുമോ (കുട്ടിയുണ്ടെങ്കില്‍ 2 വര്‍ഷത്തോളമോ) ആയ ദമ്പതികളില്‍ നിരാലംബരും സാമ്പത്തികമായി പങ്കാളിയെ ആശ്രയിച്ചു കഴിയുന്നവരാണെങ്കില്‍ നിയമപരവും സാമ്പത്തികപരവുമായ സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടു ഒരു നിയമം തന്നെ രൂപീകരിക്കാനുള്ള നടപടികളിലാണ്. ആസ്‌ട്രേലിയയിലെ കുടുംബനിയമപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചവര്‍ക്കുപോലും മറ്റൊരു വ്യക്തിയുമായി ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ രാജ്യങ്ങളിലേതുപോലെ അത്ര വിശാലമായ ഒരു മനോഭാവവും എഴുതപ്പെട്ട നിയമങ്ങളുടെ ഭാഗത്തുനിന്നും വന്നിട്ടില്ല.


ഒരു ന്യായമായ കാലം ഒരാളോടൊപ്പം വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീക്കു ഒരു ഭാര്യയുടേതായ എല്ലാ അവകാശങ്ങളും ഉള്‍ക്കൊള്ളുന്ന പദവി നല്‍കണമെന്ന ഒരു പ്രമേയം 2008 ല്‍ മഹാരാഷ്ട്രയില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. ദേശീയ വനിതാകമ്മീഷനും 2008 ല്‍ ഇതേ കാര്യത്തിനായി ശിശുമന്ത്രാലയത്തോടും സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ഇതേ തുടര്‍ന്നു സുപ്രീംകോടതി നിയമിക്കപ്പെട്ട ജസ്റ്റിസ് മലിമത്ത് കമ്മിറ്റിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. അതു ഇങ്ങനെയാണ്, 'if a man and woman are living together as husband and wife for a reasonable long period, the man shall be deemed to have married the woman'.ക്രിമിനല്‍ .നടപടി നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള wife എന്ന പദത്തിന് വിവാഹം കഴിച്ചിട്ടില്ലെങ്കിലും പുരുഷനോടൊപ്പം ജീവിക്കുന്ന സ്ത്രീയെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ ക്രിമിനല്‍ നടപടി നിയമത്തിനു  ഭേദഗതിയും ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
Abhijit Bhikaseth Auti Vs. State of Maharashtra and Others (CRL WP No. 2218 of 2007) എന്ന കേസിലെ നിരീക്ഷണം live-in - relationship ന്റെ സാധ്യത വ്യക്തമാക്കുന്നതാണ്. CrPC ലെ Section 125 പ്രകാരം ജീവനാംശം തേടാന്‍ live-in - relationship ലെ സ്ത്രീക്കും അര്‍ഹതയുണ്ടെന്നും അതിന് നിയമപരമായി വിവാഹത്തിന്റെ ആവശ്യകതയിലെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയും ഉഭയകക്ഷിസമ്മതപ്രകാരം വിവാഹമെന്ന സ്ഥാപനത്തിന്റെ ആവശ്യമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നു വ്യക്തമാക്കിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതിയും എന്നതിന് Payal Katara Vs. Superintendent Nasi Niketan Kandri vihar Agra and others (AIR 2002 ALH section) എന്ന കേസിന്റെ വിധി നമുക്ക് മുന്നിലുണ്ട്.


ഇങ്ങനെയുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ 'illegitimate child' ആയി കാണപ്പെടാന്‍ പാടില്ലെന്നും പിതാവിന്റെ സ്വന്തം വസ്തുവില്‍ അതായത് അയാളുടെ സ്വപ്രയത്‌നം കൊണ്ടു ലഭിച്ച സ്വത്തില്‍ ഈ കുട്ടികള്‍ക്കും അവകാശം ഉറപ്പിക്കാനാവുമെന്നതും കോടതികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. സുപ്രീംകോടതിയുടെ മറ്റൊരു വിധിപ്രകാരം നേരത്തെ വിവാഹിതരായവര്‍ക്ക് മറ്റൊരു വ്യക്തിയുമായി ലിവ്-ഇന്‍- റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടാന്‍ സാധ്യമല്ല. തന്മൂലം polygamy, polyandry എന്നിവയും ചോദ്യം ചെയ്യപ്പെടുന്നില്ല. Bharatha matha & Anr Vs. R. Vijaya Renganathan & Anr 2010 STPL (Web) 406 SC എന്ന വിധിയില്‍ ഇത് വ്യക്തമാണ്.

വിവാഹവിധേയമല്ലാത്ത ഈ ആണ്‍-പെണ്‍ ബന്ധം ഹിന്ദു വിവാഹനിയമത്തിന്റെ പരിധിയിലോ ക്രിമിനല്‍ പ്രൊസീഡര്‍ കോഡിന്റെ പരിധിയിലോ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഗാര്‍ഹികപീഢനം നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (Protection of Woman from Domestic Violence Act, 2005).

എന്നാല്‍ സദാചാരത്തിന്റെ പ്രഥമപ്രശ്‌നമായി സമൂഹം ആഘോഷിക്കുന്ന സ്ത്രീ-പുരുഷ ലൈംഗികത (സ്ത്രീ-പുരുഷ ലൈംഗികത എന്നുപയോഗിക്കുമ്പോഴും Homosexuals, lesbians എന്നവരുടെ പ്രശ്‌നങ്ങളുള്‍പ്പെടെ) കോടതിവിധികളിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യവിഷയം മാത്രമാണ്. സ്വകാര്യമായ അവകാശവുമാണ്.


ഭരണഘടനയുടെ 21-ാം വകുപ്പില്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍ക്കൊള്ളുമെന്നും അതു വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നതെന്നും നിരവധിയായ കോടതി വിധികളില്‍ പലപ്പോഴും ഉറപ്പുവരുത്തപ്പെട്ടവയാണ്.... എന്നാല്‍ മനുഷ്യന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും ആണ്‍-പെണ്‍ ബന്ധങ്ങളില്‍ നിയന്ത്രണം വെക്കേണ്ടത് സമൂഹത്തിന്റെ 'നല്ല പോക്കിന'് അത്യാവശ്യമാണെന്നും അതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഏതൊരു ജീവിതത്തെയും ചോദ്യം ചെയ്യാനും വേണമെങ്കില്‍ രണ്ടു പൊട്ടിച്ചെങ്കിലും നേരെയാക്കാനും ഉള്ള കുത്തകാവകാശവും പേറി നടക്കുകയും ചെയ്യുന്ന സദാചാരപ്രമാണിമാരുടെ ബോധത്തിനെതിരെ, സ്വകാര്യതയ്ക്കുള്ള അവകാശത്തിനോ സ്വാതന്ത്ര്യത്തിനോ ഒന്നും തന്നെ നമ്മുടെ ഈ സമൂഹത്തില്‍ നിലനില്‍പ്പില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്കു
ള്ള ഇത്തരം കടന്നുകയറ്റം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാവുമ്പോള്‍ നമ്മുടെ കോടതികളിലൂടെ അംഗീകരിച്ചു കിട്ടിയ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു എന്തു പ്രസക്തിയാണുള്ളത്?

നിയമങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സദാചാരവാദികള്‍ക്ക് അംഗീകരിക്കാനാവാത്തതാണ് ഇത്തരം ബന്ധങ്ങള്‍. തീര്‍ച്ചയായും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്, Live in relationship എന്ന പുത്തന്‍ ആശയം. എന്നാല്‍ പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ട് രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും വിവാഹം എന്ന Established Institution ന്റെ ആവശ്യകത അനിവാര്യമല്ല എന്നും കരുതുന്ന ഏതൊരാള്‍ക്കും ഇത്തരം ബന്ധങ്ങള്‍ അഭികാമ്യമാണ്. അങ്ങനെ രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടി പ്രകാരമുള്ള ജീവിതത്തില്‍ സമൂഹത്തിലെ പൊതുബോധം ഇടപെടേണ്ട കാര്യമേയില്ല. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഉഭയകക്ഷിസമ്മത പ്രകാരം ഒരുമിച്ചു ജീവിക്കാം. നിയമപരമായി പറയുമ്പോള്‍ മറ്റൊരാളുടെ അവകാശത്തെ ഹനിക്കാത്തവിധം ആണെങ്കില്‍ നിയമാനുസൃതമായ എല്ലാ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അവര്‍ അര്‍ഹരുമാണ്. തീരുമാനമെടുക്കാനുള്ള ആശ്രയത്വവും അതിലെ നിയമപ്രശ്‌നവുമൊക്കെ കടന്നുവരുന്നതു ഈ സമ്മതത്തിലെ സ്വാതന്ത്ര്യത്തിലാണ്. Free consent മുഖേനയുള്ള ആണ്‍പെണ്‍ ബന്ധങ്ങളില്‍, കാലങ്ങളായി ആഴ്ന്നിറങ്ങിയിരിക്കുന്ന സമൂഹത്തിന്റെ സദാചാര ബോധം ഇടപെടുന്നത് ആ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേലാണ്. വ്യക്തമായ അവകാശ ലംഘനമാണിത്. ഒരു ജനാധിപത്യ സമൂഹത്തില്‍ കൂടുതല്‍ വ്യക്തി ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രസക്തിയേറുമ്പോള്‍, കാലങ്ങളായി അടിയുറച്ച പോതുസമൂഹതിലെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളും ഇനിയെങ്കിലും അതനുസരിച്ച് മാറേണ്ടതല്ലേ??

സ്ത്രീ സഞ്ചരിക്കുന്നതിന് പുരുഷ സമ്മതം എന്തിന്?



 സ്ത്രീ സഞ്ചരിക്കുന്നതിന് പുരുഷ സമ്മതം എന്തിന്?
 ദിവ്യ ദിവാകരന്‍


നമ്മള്‍ ഇന്ന് ആധുനിക യുഗത്തിലാണ് ജീവിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കടന്നുവരവ് ജീവിതത്തിന്റെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ വരുത്തി. ഇത് തൊഴിലിന്റെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ നമുക്കു മുന്നിലുണ്ടാക്കിക്കൊണ്ട് സ്ത്രീ പുരുഷ ഭേദമന്ന്യേ പൊതുസമൂഹത്തിലിടപെടാനും ഭാഗവാക്കാവാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സാമൂഹികമായും ഉള്ള വളര്‍ച്ചയ്ക്ക് പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട, വേറിട്ട ചിന്തകളും സ്വരങ്ങളും ഉയര്‍ത്തിക്കൊണ്ട് പെണ്‍ ശബ്ദങ്ങള്‍ കൂടുതല്‍ കേള്‍ക്കാമെന്നായി. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്ന ചിലരെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും കുറഞ്ഞ അളവിലെങ്കിലും അനുഭവിക്കാമെന്നായി. എങ്കില്‍പോലും സാമൂഹികമായ മതില്‍ കെട്ടുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഈ സാമ്പത്തിക സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായതിനാല്‍ ജോലിയുടെ ആവശ്യമായി മാത്രമെങ്കിലും അവര്‍ക്ക് രാത്രി കൂടി പുറത്തിറങ്ങാനുള്ള അനുമതി ലഭിക്കപ്പെട്ടു. അത്രമാത്രം വിശാലമനസ്‌കരല്ലാത്ത സ്തീകളാണെങ്കിലോ അങ്ങനെയുള്ള ജോലി വേണ്ടെന്ന കുടുംബത്തിലെ പുരുഷ ശബ്ദത്തെ മാനിച്ചു. പകല്‍മാത്രം ജോലി ചെയ്ത് രാത്രിയാവും മുമ്പേ വീട്ടിലെത്തി വീട്ടു ജോലിയും ചെയ്തു കഴിയണമെന്ന കുടുംബത്തിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ കേടുവരാതെ കുടുംബ ഭദ്രത ഉറപ്പിച്ച് മറ്റുചില സ്ത്രീകള്‍ ജീവിക്കുന്നു. അപ്പോള്‍ ഈ സ്ത്രീ സഞ്ചാരത്തിന്റെ പരിധിയെന്നത് നിലവില്‍ അവളുടെ ജോലിയുടെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി പൊതു സമൂഹം പരിമിതപ്പെടുത്തി.

എന്നാല്‍ പോലും ഈ പൊതു സമൂഹത്തിന്റെ 'സംരക്ഷിത വലയ' ത്തിനുള്ളില്‍  ആണ് സ്ത്രീയുടെ ജീവിതം. അവള്‍  ആരോടൊക്കെ ചങ്ങാത്തം  കൂടുന്നു? , എവിടെയൊക്കെ പോകുന്നു? എന്തിനാണ് പോകുന്നത് ? എപ്പോഴാണ് തിരികെ വരുന്നത്? എന്നിങ്ങനെ ചോദ്യങ്ങള്‍ നീണ്ടുനീണ്ടു പോകുന്നു. വിവാഹം കഴിഞ്ഞാലോ പിന്നെ സൗഹൃദങ്ങള്‍ ചുരുക്കിക്കൊള്ളണം. പിന്നീട് ഭര്‍ത്താവുണ്ട്, സംരക്ഷിക്കുവാനും എല്ലാ അവശ്യങ്ങളും നിറവേറ്റിത്തരാനും. ഇങ്ങനെ അടിമപ്പെടലിന്റേയും അനുസരണപ്പെടലിന്റെയും ലോകമാണ് സ്ത്രീയ്ക്കു മുന്നില്‍ പൊതു സമൂഹം നിര്‍മ്മിച്ചു വെച്ചിരിക്കുന്നത്.


ഒരു ജനാധിപത്യ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ് എന്നാണല്ലോ വെയ്പ്പ്. എന്നാല്‍ ഏതുകാര്യത്തിലാണ് ഇവിടെ സ്ത്രീ പുരുഷനോളം തുല്യത അനുഭവിക്കുന്നത്? താന്‍ ആഗ്രഹിക്കുന്നിടത്ത് ഒന്ന് പോകണമെങ്കില്‍ അവള്‍ ആരുടെയെല്ലാം അനുവാദം വാങ്ങേണ്ടിവരുന്നു. ഇങ്ങനെ പറയുമ്പോള്‍ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ലാ എന്നുമുള്ള പല അഭിപ്രായങ്ങളും മനസിലേയ്ക്ക് കടന്നുവരുന്നുണ്ട്. സമൂഹത്തില്‍ സുരക്ഷിതയല്ലാത്തതിനാലാണത്രേ ഇത്രയും വിലക്കുകള്‍. ദുര്‍ബ്ബലയാണ്, സ്വയം സംരക്ഷിക്കാന്‍ അവള്‍ക്ക് കഴിയില്ല, അതിനാല്‍ പുരുഷവാക്യം കേട്ട് ജീവിച്ചുകൊള്ളണം. ഏതു സമയത്തും ആക്രമിക്കപ്പെടാവുന്ന ഒന്നാണ് സ്ത്രീ ശരീരം. നഷ്ടപ്പെടാന്‍ എന്തൊക്കെയോ ഉണ്ട്, അടങ്ങിയും ഒതുങ്ങിയും ജീവിച്ചുകൊള്ളണം. ഇതൊക്കെയാണ് ബാല പാഠങ്ങള്‍. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്ന ചൊല്ലുതന്നെ ആര്‍ക്കുവേണ്ടിയാണ് പറയുന്നത്? ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണത്രേ കേട്.


'തനിച്ച്' എന്ന അവസ്ഥ സ്ത്രീയ്ക്ക് പാടില്ല. അതാണ് സാമൂഹിക നിലപാട്. തനിച്ചായാല്‍ അതിനെന്തോ കാരണമുണ്ടാകും, അത് 'അവളുടെ എന്തോ കുഴപ്പം' എന്ന കാരണവും. കാരണം തേടി പോകുന്നവരേ, നിങ്ങള്‍ അവസരം തേടി പോവുകയാണോ?

തനിക്ക് തോന്നിയതുപോലെ ജീവിക്കാന്‍ എന്ന് സ്ത്രീയ്ക്ക് കഴിയുന്നുവോ അന്നായിരിക്കും സ്ത്രീയുടെ വിമോചനം. ഈ തരത്തിലുള്ള വിമോചനത്തിന്റ ആദ്യ പടിയാണ് പെണ്ണിന്റെ സഞ്ചാര സ്വാതന്ത്ര്യം. ഇൗ സഞ്ചാരമെന്നതില്‍ തന്നെ തനിച്ചോ കൂട്ടമായോ, എങ്ങനെയും എവിടേയ്ക്കും എത്തിപ്പെടാനും അതുതന്നെ പകലെന്നപോലെ രാത്രിയിലും സ്ത്രീകള്‍ നിരത്തുകളില്‍ സജീവമാകുന്ന അവസ്ഥയും ഉള്‍പ്പെടുന്നു. എന്താണ് ഉണ്ടാകുന്നത്, ഒരു സ്ത്രീ രാത്രി സഞ്ചാരം നടത്തിയാല്‍ എന്നതിന് ഇപ്പോഴത്തെ സമൂഹത്തിന് തസ്‌നി ബാനു തന്നെയാണ് ഉത്തരം.

സ്ത്രീയുടെ രണ്ടാം സ്വാതന്ത്ര്യസമരം, അത് സഞ്ചാരത്തിനുവേണ്ടിയുള്ളതാണ്.

Thursday 2 February 2012

സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം


കാറല്‍ മാര്‍ക്‌സ്

['ഹെഗലിയന്‍ നിയമദര്‍ശന വിമര്‍ശനത്തിന് ഒരു സംഭാവന' (Contribution to the Critique of Hegel's Philosophy of Law)  എന്ന കൃതിയുടെ ആമുഖത്തില്‍ നിന്നുള്ള ഭാഗം]

ജര്‍മ്മനിയെ
സംബന്ധിച്ചിടത്തോളം മത വിമര്‍ശനം (criticism of religion) അനിവാര്യമായും പരിപൂര്‍ണ്ണമായിരിക്കുന്നുവെന്നുമാത്രമല്ല മറ്റെല്ലാ വിമര്‍ശനത്തിന്റെയും മുന്നുപാധികൂടി ആയാണ് അതിനെ ഗണിക്കുന്നത്.

ദൈവത്തിനും രാജ്യത്തിനും വേണ്ടിയുള്ള പ്രഭാഷണങ്ങള്‍ നിരാകരിക്കപ്പെട്ടതോടെ തെറ്റ് പ്രാപഞ്ചികമാണെന്ന വാദത്തിന് ഇടിവ് സംഭവിച്ചു. സ്വര്‍ഗ്ഗമെന്ന അത്ഭുത യാഥാര്‍ത്ഥ്യത്തില്‍ ഒരു അമാനുഷിക ശക്തിയെ അന്വേഷിച്ചിറങ്ങിയ മനുഷ്യന് വാസ്തവത്തില്‍ സ്വന്തം പ്രതിഛായയെയല്ലാതെ മറ്റൊന്നും കാണാനായില്ല. അങ്ങനെയുള്ള മനുഷ്യന്‍ സ്വന്തം യാഥാര്‍ത്ഥ്യത്തെ എവിടെയാണോ അന്വേഷിക്കുന്നത് അഥവാ എവിടെയാണോ തിരയേണ്ടത് അവിടെയെല്ലാം ഇത്തരത്തില്‍ കേവലം സ്വന്തം സത്തയെ, കേവലം അമാനുഷികതയെ (unmensch) തുടര്‍ന്നും ദര്‍ശിക്കാന്‍ ആഗ്രഹിക്കില്ല.

മതവിരുദ്ധ വിമര്‍ശനത്തിന്റെ അടിസ്ഥാനം ഇതാണ്: മനുഷ്യന്‍ മതത്തെ സൃഷ്ടിക്കുന്നു. അല്ലാതെ മതമല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്. ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്തവന്റെ, സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം. ബാഹ്യലോകത്താല്‍ വലയം ചെയ്യപ്പെട്ടിട്ടുളള ഒരമൂര്‍ത്ത അസ്തിത്വമല്ല മനുഷ്യന്‍. മനുഷ്യന്‍ എന്നത് മനുഷ്യ ലോകമാണ്-- അവസ്ഥയാണ്, സമൂഹമാണ്. ഈ അവസ്ഥയാണ്, ഈ സമൂഹമാണ് തലകീഴായ ലോകബോധത്തെ, മതത്തെ ഉല്‍പ്പാദിപ്പിക്കുന്നത്. 
കാരണം, അവ തലകീഴായ ലോകം തന്നെയാണ്. അത്തരമൊരു ലോകത്തിന്റെ പൊതു സിദ്ധാന്തമാണ്, വൈജ്ഞാനിക സംഗ്രഹമാണ്, ജനകീയരൂപത്തിലുള്ള യുക്തിയാണ്, ആത്മീയമായ ഇടപെടലാണ്, ഉത്സാഹമാണ്, ധാര്‍മ്മികാംഗീകാരമാണ്, ഭക്തിപുരസരമുള്ള സ്തുതിയാണ്, സാന്ത്വനത്തിന്റെയും ന്യായത്തിന്റെയും പ്രാപഞ്ചികാടിത്തറയാണ് മതം. മനുഷ്യ സത്തയുടെ അതിഗംഭീരമായ  സാക്ഷാത്കാരമാണത്. എന്തെന്നാല്‍ മനുഷ്യ സത്തയ്ക്കുതന്നെ ശരിയായൊരു ഉണ്മയില്ല. ആയതിനാല്‍ മതത്തിനെതിരായ പോരാട്ടം മതത്തെ ഒരു ആത്മീയ സുഗന്ധമായി സ്വീകരിച്ചിട്ടുള്ള ഈ ലോകത്തിനെതിരായ പോരാട്ടം കൂടിയാണ്.
 മതപരമായ വ്യഥ ഒരേസമയം തന്നെ യഥാര്‍ത്ഥ വ്യഥയുടെ ഒരു പ്രകടിത രൂപവും ഈ യഥാര്‍ത്ഥ വ്യഥയ്‌ക്കെതിരായ ഒരു പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയവും ആത്മരഹിത സാഹചര്യങ്ങളുടെ ആത്മാവുമാണ്. അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്.

ജനങ്ങളുടെ മിഥ്യാനന്ദമായ മതത്തെ ഇല്ലായ്മ ചെയ്യണമെന്ന് പറയുന്നതിനര്‍ത്ഥം അവരുടെ യഥാര്‍ത്ഥ ആനന്ദത്തിനുവേണ്ടി ആവശ്യമുയര്‍ത്തുക എന്നാണ്. സ്വന്തം സാഹചര്യത്തെ കുറിച്ചുള്ള മിഥ്യാ സങ്കല്‍പ്പങ്ങള്‍ കൈയ്യൊഴിയണമെന്ന അവരോടുള്ള ആഹ്വാനം വാസ്തവത്തില്‍ ഈ മിഥ്യാ സങ്കല്‍പ്പങ്ങള്‍ ആവശ്യമായുള്ള സാഹചര്യത്തെത്തന്നെ കൈയ്യൊഴിയാനുള്ള ആഹ്വാനമാണ്. അതിനാല്‍ മതവിമര്‍ശനമെന്നത് മതത്തെ ഒരു പരിവേഷമായണിഞ്ഞിട്ടുള്ള ഈ കണ്ണീര്‍ താഴ്‌വരയ്‌ക്കെതിരായ (vale of tears) വിമര്‍ശനത്തിന്റെ ഭ്രൂണാവസ്ഥ തന്നെയാണ്.

ചില്ലയിലെ സാങ്കല്‍പ്പികമായ പൂവുകളെ വിമര്‍ശനം പിച്ചിചീന്തുന്നത് ഭംഗിയും സുഗന്ധവുമില്ലാത്ത പൂക്കള്‍ മനുഷ്യന്‍ ചൂടാതിരിക്കാനാണ്. കൂടാതെ ജീവസുറ്റ പൂക്കള്‍ അവന് പറിക്കാന്‍ കൂടിയാണ്. മതവിമര്‍ശനം മനുഷ്യനെ മിഥ്യാ സങ്കല്‍പ്പങ്ങളില്‍ നിന്നും മോചിപ്പിച്ച് അവനെ ചിന്തിക്കാനും പ്രവര്‍ത്തിക്കനും പ്രാപ്തനാക്കുന്നു. മിഥ്യാ സങ്കല്‍പ്പങ്ങളില്‍ മിന്നും മുക്തനായവന്റെതുപോലെ അവന്റെ യാഥാര്‍ത്ഥ്യങ്ങളെയും മാറ്റിത്തീര്‍ക്കുന്നു. അവനെ യുക്തിയിലേയ്ക്ക് ആനയിച്ച് അവനാകുന്ന യഥാര്‍ത്ഥ സൂര്യനെ ചുറ്റിത്തിരിയാന്‍ അവനെ പ്രാപ്തനാക്കുന്നു. കാരണം മതം കേവലം മിഥ്യയായ സൂര്യനാണ്. മനുഷ്യന്‍ അവനു ചുറ്റും സ്വയം പരിക്രമണം ചെയ്യാത്തിടത്തോളം ഈ മിഥ്യസൂര്യന്‍ അവനെ പ്രരിക്രമണം ചെയ്യുന്നു.

അതുകൊണ്ട് സത്യത്തിനു പുറത്തുള്ള ലോകം ഒരിക്കല്‍ അപ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ചരിത്രത്തിന്റെ ദൗത്യം ഈ ലോകത്തിന്റെ സത്യത്തെ പുനസ്ഥാപിക്കുക എന്നതാണ്. ഒരിക്കല്‍ മനുഷ്യന്റെ ആത്മവിദ്വേഷത്തിന്റെ വിശുദ്ധരൂപത്തിന്റെ മുഖംമൂടിയഴിഞ്ഞു വീണാല്‍, ചരിത്രത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന തത്വശാസ്ത്രത്തിന്റെ അടിയന്തര ദൗത്യം ആ ആത്മവിദ്വേഷത്തെ അതിന്റെ വിശുദ്ധപരിവേഷമില്ലാതെ തന്നെ തുറന്നുകാട്ടുക എന്നതാണ്. അങ്ങനെ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വിമര്‍ശനം ഭൂമിയെക്കുറിച്ചുള്ള വിമര്‍ശനമായി പരിണമിക്കുന്നു. മതത്തെ കുറിച്ചുള്ള വിമര്‍ശനം നിയമത്തെക്കുറിച്ചുള്ള വിമര്‍ശനമായി പരിണമിക്കുന്നു. ദൈവവിജ്ഞാനീയത്തെ (theology) കുറിച്ചുള്ള വിമര്‍ശനം രാഷ്ട്രീയ വിമര്‍ശനമായി പരിണമിക്കുന്നു.



കുറിപ്പ്: ഈ മൊഴിമാറ്റം ഞങ്ങള്‍ (ഞാനും ഷഫീക്കും വിജിലാലനും) സ്വതന്ത്രമായി നടത്തിയതാണ്. അതും വളരെ തിടുക്കത്തില്‍. അക്കാരണത്താല്‍ത്തന്നെ ഭാഷാപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ വന്നേക്കാം. എന്നിരുന്നാലും ലേഖനത്തിന്റെ മൊത്തം സ്പിരിറ്റു ചോര്‍ന്നുപോകാതിരിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരുകാര്യം ഇതിന് ഞങ്ങള്‍ 'സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം' എന്ന തലക്കെട്ടു കൊടുക്കുന്നു. പൊതുവെ മാര്‍ക്‌സിയന്‍ ക്ലീഷേ ആയിത്തീര്‍ന്നിട്ടുള്ള 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന വാക്യം തലക്കെട്ടാക്കാമെന്ന ചിന്ത ഉണ്ടായെങ്കിലും അതില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളടങ്ങിയിട്ടുള്ളതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒന്നാമതായി മാര്‍ക്‌സിന്‍ മതവിമര്‍ശനത്തിന്റെ ഉള്‍ക്കാമ്പ് ഈ വാക്യത്തില്‍ സ്വയം പൂര്‍ണ്ണമല്ലതന്നെ. അതുമാത്രമായി പലപ്പോഴും ഉദ്ധരിക്കുന്നതായി കാണപ്പെടാറുണ്ട്. അത് ഏകപക്ഷീയമാണ്. കാരണം അത് സ്വയം വിശദീകരണം നല്‍കുന്ന വാക്യമല്ല. മതത്തിന്റെ ഒരു സവിശേഷതയെ മാത്രമേ അതുള്‍ക്കൊള്ളുന്നുള്ളു. അതായത് അത് മനുഷ്യനെ മയക്കുന്നു. എന്നാല്‍ മാര്‍ക്‌സ് മതത്തെ കാണുന്ന കാഴ്ച്ചപ്പാട് 'ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്തവന്റെ, സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം' എന്ന വാക്കുകളില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.